Saturday, May 11, 2013

വളപ്പൊട്ടുകള്‍ ................


       
സലാം വീട്ടി കൈകള്‍ മേല്‍പോട്ടുയര്‍ത്തി.....പുതുതായി ഒന്നും പ്രാര്‍ഥിക്കാനില്ല. പത്തുവര്‍ഷങ്ങളായിതുടരുന്ന പ്രാര്‍ത്ഥന. ആദ്യകാലത്ത് ആര്‍ത്തലച്ച വിലാപങ്ങളായി ഉയര്‍ന്നിരുന്നത് ഇന്ന് നിശബ്ദ തേങ്ങലുകളായി തീര്‍ന്നിരിക്കുന്നു. പ്രാര്‍ത്ഥനയല്ലാതെ നിരാലംബയായ എനിക്ക് എന്താണ് ചെയ്യാന്‍ കഴിയുക?.വര്‍ഷങ്ങള്‍ നീണ്ട ഈ യാത്രയില്‍ ആദ്യം ഉണ്ടായിരുന്ന തന്റേടവും ധൈര്യവും കൈമോശം വന്നിരിക്കുന്നു. എത്ര തടയാന്‍ ശ്രമിച്ചാലും ഓര്‍മയുടെ ഹരിതഭംഗിയിലേക്ക് മനസ്സിടക്ക് ചിറകടിച്ചു പോകും . ചുട്ടുപൊള്ളുന്ന ഗ്രീഷ്മ്മത്തിനിടക്ക് നനുത്ത കൈവിരലുകളാല്‍ ഉള്ള തലോടല്‍ പോലെയാണ് ആ ഓര്‍മ്മകള്‍.ഈ മണലാരണ്യത്തിന്റെ ഭയപ്പെടുത്തുന്ന ഏകാന്തതയില്‍ ഒറ്റപ്പെട്ടുപോയപ്പോഴാണ് പുലരികളുടെ സൌന്ദര്യവും കഥകള്‍ പറഞ്ഞു മറയുന്ന സന്ധ്യകളുമൊക്കെ എത്ര വലിയ നഷ്ടങ്ങളാണെന്ന് തിരിച്ചറിയുന്നത്.
                                        
                   
  പുലര്‍ച്ചെ 4 മണിയാകുംപോഴേ ഉമ്മയും,വലിയിത്തയും ഉണരും ഉപ്പാക്ക് കൊണ്ടുപോകാനുള്ള പഴംപൊരിയും,ബജിയും ഒക്കെ ഉണ്ടാക്കുന്ന തിരക്കിലാകും അവര്‍.സമയം തെറ്റിയാല്‍ ഉപ്പാക്ക് ദേഷ്യം വരും. സുബഹി കഴിഞ്ഞുപോണ പതിവുകാരുടെ കച്ചവടം പോകില്ലേ ? നല്ല കച്ചവടം നടക്കുന്ന സമയമാണ്. ഓ..പറയാന്‍ മറന്നു ആ പള്ളിയുടെ അടുത്ത് കാണുന്ന കുത്തിമറച്ച കുഞ്ഞു ചായ പീടിക ഉപ്പയുടെതാണ്. ഉപ്പയുടെ ഉച്ചത്തിലുള്ള ചുമയാണ് എന്നെ പലപ്പോഴും ഉണര്‍ത്തിയിരുന്നത്. ഉമ്മ ഇടയ്ക്കു പറയും നിങ്ങള്‍ക്ക് ഇതൊന്നു ഡോക്ടറിനെ കാണിച്ചുകൂടെ?.ഉപ്പ മറുപടിയൊന്നും പറയാറില്ല. വര്‍ഷങ്ങള്‍ നീണ്ട ജീവിതയാത്രക്കിടയില്‍ ഉപ്പാക്ക് ഇതൊക്കെ ശീലമായിരിക്കുന്നു. കെട്ടിയോളുടെയും,മക്കളുടെയും വിശപ്പടക്കാനും മക്കളെ രണ്ടക്ഷരം പഠിപ്പിക്കാനും നെട്ടോട്ടമോടുന്നതിനിടയില്‍ ഡോക്ടറെ കാണിക്കാന്‍ ആ പാവത്തിനെവിടാ നേരം...വാപ്പുമ്മയുടെ മരണത്തോടെ ഉപ്പ ഒരുപാട് അവശനായപോലെ. മകന്റെ കഷ്ടപ്പാടും, ദാരിദ്ര്യവുമൊക്കെ എന്ന് മാറും എന്ന ആ വിലാപത്തിന് അങ്ങനെ അവസാനമായി. ബാബു മൂത്ത കുട്ടിയായിരുന്നെങ്കില്‍ ഉപ്പായ്ക്ക് ഒരാശ്വാസം ആകുമായിരുന്നേനെയെന്ന് പറഞ്ഞു ഉമ്മ ഇടയ്ക്കു വിലപിക്കും. ബാബുവിനെ അറിയില്ലേ!! ഞങ്ങള്‍ നാല് പെണ്‍കുട്ടികളുടെയും താഴെയുള്ളതാ അവന്‍. വാലിയിത്തായും,കുഞ്ഞിത്തായും പത്ത് കഴിഞ്ഞപ്പോ പഠിപ്പ് നിര്‍ത്തി. രണ്ടാളും പത്ത് പാസയതാ. എന്നിട്ടും പഠിക്കാന്‍ വയ്യെന്ന് പറഞ്ഞു. ഉപ്പ നിര്‍ബന്ധിച്ചുമില്ല. പഠിക്കാന്‍ വയ്യാതൊന്നുമല്ല ഉപ്പാക്ക് അത്രയെങ്കിലും അശ്വാസമാകട്ടെ എന്ന് കരുതിയിട്ടുണ്ടാകും രണ്ടാളും. എന്റെ വീട്ടില്‍ ആര്‍ക്കും തന്നെ വലിയ വലിയ മോഹങ്ങളോ,സ്വപ്നങ്ങളോ ഇല്ലായിരുന്നു. കത്തികാളുന്ന അടുപ്പിനു ചുവട്ടില്‍ നെഞ്ചില്‍ അതിനെക്കാള്‍ കനലുമായി രാപ്പകല്‍ തള്ളിനീക്കുന്ന നിറമുള്ള സ്വപ്നങ്ങളൊക്കെ കരിഞ്ഞു പോയ ഒരു പാവം ചായ പീടികക്കാരന്റെ മക്കളാണെന്ന ബോധം ഞങ്ങള്ക്ക് എന്നുമുണ്ടായിരുന്നു.

                                                     
     പത്തു കഴിഞ്ഞപ്പോള്‍ എനിക്കെന്തോ പഠിപ്പ് നിര്‍ത്താന്‍ തോന്നിയില്ല. ചിലപ്പോള്‍ വല്ലാത്ത കുറ്റബോധം തോന്നിയിരുന്നു. ഉപ്പയെ ഞാന്‍ കഷ്ടപ്പെടുത്തുന്നുണ്ടോയെന്ന്. അപ്പൊള്‍ ഞാന്‍ പറയും തോറ്റാല്‍ പടിപ്പുനിര്‍ത്തും കേട്ടോ ഉപ്പാ . നിശബ്ധമായി ചിരിച്ചുകൊണ്ട് ഉപ്പ പറയും എന്റെ കുട്ടി എത്രവേണേലും പഠിച്ചോ ആയുസുള്ള കാലം വരെ എന്റെ കുട്ടിയെ ഉപ്പ പഠിപ്പിക്കുമെന്ന്. ഉപ്പയ്ക്കറിയാം എനിക്ക് പഠിക്കാന്‍ വലിയ മോഹമാണെന്ന്. ആ ഇടയ്ക്കാണ് അടുത്തുള്ള ആയ്ശുത്തടെ വീട്ടില്‍ വന്നുപോകുന്ന അവരുടെ ഏട്ടത്തിയുടെ മകന്‍ അഷ്‌റഫ്‌ എന്റെ പിന്നാലെ ചുറ്റി തിരിയാന്‍ തുടങ്ങിയത്. വലിയ വീട്ടിലെ കുട്ട്യോള്‍ക്ക് തോന്നുന്ന നേരമ്പോക്കായി തന്നെയാണ് ആദ്യം തോന്നിയത്. പിന്നെ അതിനു ആര്‍ദ്രതയും ,ആഴവും ഉണ്ടെന്നു മനസിലാക്കിയപ്പോള്‍ കൌമാരത്തിന്റെ മോഹങ്ങളും, സ്വപ്നങ്ങളും നെഞ്ചിടിപ്പിന്റെ ദ്രുതതാളത്തില്‍ ചിറകു വിടര്‍ത്തി എന്നോട് മന്ത്രിക്കുന്നുണ്ടായിരുന്നു എനിക്കും അയ്യാളെ ഒരുപാട് ഇഷ്ടമാണെന്ന്. എങ്കിലും ഞാന്‍ ആരാണെന്ന ബോധവും ചുറ്റുപാടുകളും ആ ഇഷ്ടത്തെ ഏകാന്ത രാത്രികളുടെ നിശബ്ദ തേങ്ങലുകളായി ഒതുക്കിനിര്‍ത്തി. എപ്പോഴോ ആയിഷു-ത്ത പറഞ്ഞറിഞ്ഞു അയാള്‍ ഗള്‍ഫിലേക്ക് പോകയാണെന്നു. എന്തിനാന്നറിയാതെ മനസ്സ് പിടഞ്ഞത് കണ്ടില്ലെന്ന് നടിച്ചു.

                                          അപ്രതീക്ഷിതമായി ഒരുദിവസം കോളേജ് വിട്ട് മടങ്ങിവരുമ്പോള്‍ ഉമ്മറത്ത്‌ അഷ്റഫും, ആയിശിത്തയും, ഉപ്പയും മറ്റാരൊക്കെയോ ഉണ്ടായിരുന്നു. എല്ലാവരുടെ കണ്ണുകളിലും സന്തോഷത്തിന്റെ തിളക്കം. കാര്യമറിയാനുള്ള വെമ്പലില്‍ എല്ലാവര്ക്കം ഒരുചിരി സമ്മാനിച്ച് ഞാന്‍ പിന്നാമ്പുറത്തേക്ക് പോയി. ഇത്താത്തമാരാണ് പറഞ്ഞത്. അഷ്റഫിന്റെ വീട്ടുകാരാണ് അപ്പുറത്തുള്ളത്. അഷ്റഫിന്റെ നിര്‍ബന്ധം കൊണ്ട് അവര്‍ വിവാഹത്തിന് സമ്മതിച്ചു. ഇത്താത്തമാരുടെ വിവാഹം കഴിയുന്നതുവരെ കാത്തിരിക്കാന്‍ അവര്‍ക്ക് സമ്മതമാണ് വാക്കുപറഞ്ഞു ഉറപ്പിക്കാനാണ് അവര്‍ വന്നതെന്ന്. നാല് പെണ്മക്കള്‍ ഉള്ള ഒരു ഗതിയുമില്ലാത്ത പാവം എന്റെ ഉപ്പക്ക് തട്ടികളയാന്‍ കഴിയുമായിരുന്നില്ല ആ ബന്ധം. അങ്ങനെ എല്ലാവരുടെയും സമ്മതത്തോടെ വാക്ക് ഉറപ്പിച്ച് എന്നോട് യാത്ര പറഞ്ഞ് അഷ്‌റഫ്‌ ഗള്‍ഫിലേക്ക് പറന്നു. പിന്നെ കത്തുകളിലൂടെയും,ഫോണ്‍വിളികളിലൂടെയും ആ ബന്ധം വളര്‍ന്നുകൊണ്ടിരുന്നു. ഉപ്പ വേണ്ടെന്നു എത്രപറഞ്ഞിട്ടും അഷ്‌റഫ്‌ ഇക്ക കാശും സമ്മാനങ്ങളും അയച്ചുകൊണ്ടേയിരുന്നു. ഒരു മൂത്ത മകനെ പോലെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത്‌ ഇത്താത്തമാര്‍ക്കു പറ്റിയ ആലോചനകള്‍ കൊണ്ടുവന്ന് എല്ലാ ചിലവും വഹിച്ച് അവരുടെ വിവാഹം നടത്തി. മക്കളുടെ ജീവിതം സുരക്ഷിതമായ സമാധാനത്തോടെതന്നെ ഉപ്പ മരിച്ചു. ഉപ്പയുടെ മരണത്തോടെ പൂര്‍ണമായും എന്റെ വീടിന്റെ ചുമതലകള്‍ അഷ്‌റഫ്‌ ഇക്ക ഏറ്റെടുത്തു. എന്റെ പഠനം പൂര്‍ത്തിയായതോടെ വലിയ ആര്‍ഭാടമായിതന്നെ അഷ്‌റഫ്‌ ഇക്ക എന്നെ നിക്കാഹ് കഴിച്ചു. നാട്ടുകാരും,വീട്ടുകാരും എനിക്ക് കൈവന്ന മഹാഭാഗ്യത്തെ വാനോളം പുകഴ്ത്തി. അഷ്‌റഫ്‌ ഇക്കയുമായി ജീവിച്ചു തുടങ്ങിയപ്പോള്‍ അത് ഒരു വെറും വാക്കായി എനിക്കും തോന്നിയില്ല. അത്രയ്ക്ക് സ്നേഹമായിരുന്നു എന്നോട്. പിരിഞ്ഞിരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. താമസിയാതെ അഷ്‌റഫ്‌ ഇക്ക എന്നെയുംകൊണ്ട് ഗള്‍ഫിലേക്ക് പറന്നു.

                                                 എന്റെ ഗ്രാമം മാത്രം കണ്ട്‌ വളര്‍ന്ന എനിക്ക് ഗള്‍ഫ്‌ അത് ഒരു അത്ഭുതലോകം തന്നെയായിരുന്നു. വര്‍ഷങ്ങള്‍ നിമിഷങ്ങളെപോലെ കടന്നുപോയ്കൊണ്ടിരുന്നു. ഞങ്ങളുടെ ദാമ്പത്യവല്ലരിയില്‍ രണ്ട്‌ പൊന്നോമനകള്‍ പിറന്നു. ജീവിതത്തിനു കൂടുതല്‍ അര്‍ത്ഥവും പ്രതീക്ഷിക്കളുമുണ്ടായി. ആഴ്ചയിലെ സുഹൃത് സന്ദര്‍ശനങ്ങള്‍,ഇടക്കുള്ള യാത്രകള്‍ അതൊക്കെ ഞങള്‍ക്ക് ഇഷ്ടമായിരുന്നു .സീനയുടെ വീട്ടില്‍മത്രമായി ആ സന്ദര്‍ശനങ്ങള്‍ ഒതുങ്ങിപോയപ്പോഴും,യാത്രകളില്‍ സ്ഥിരമായി സീനയെയും കുടുംബത്തെയും ഒപ്പം കൂട്ടിയപ്പോഴും എനിക്ക് പ്രിതെകിച്ചു ഒന്നും തോന്നിയില്ല. കാരണം എനിക്ക് അഷ്‌റഫ്‌ ഇക്കയെ അത്ര വിശ്വാസമായിരുന്നു.എനിക്കുവേണ്ടി എന്റെ കുടുംബംമൊത്തം ചുമലിലേറ്റിയ നാളിതുവരെ എന്നെയും എന്റെ കുട്ടികളെയും പൊന്നുപോലെ നോക്കുന്ന ആ പാവത്തിനെ എന്തിന്റെ പേരിലാണ് കുറ്റപ്പെടുത്തുക?.റസീനയുമായുള്ള അടുപ്പം അതികം വേണ്ടാന്ന്‍ പല സുഹൃത്തുകളും ഉപദേശിക്കാന്‍ തുടങ്ങി. അവളുടെ വീട്ടില്‍ പോകുന്ന ഒരു പുരുഷന്മാരും രക്ഷപെടില്ല അവളുടെ ഭര്‍ത്താവിന്റെ സമ്മതത്തോടെയും അറിവോടെയുമാണ് ഒക്കെ നടക്കുന്നത്. ആണുങ്ങളുടെ ചോര കുടിക്കുന്ന ഒരു യക്ഷിയാണ് അവള്‍ എന്നോക്കെ പറഞ്ഞ് ആ ബന്ധതില്‍നിന്നു ഞങ്ങളെ പിന്തിരിപ്പിക്കാന്‍ നോക്കി. എല്ലാരും പറയുന്നത് കേട്ട് ഭയം തോന്നി ഈ ബന്ധം നമുക്ക് വേണ്ടന്നു പറഞ്ഞപ്പോള്‍ ഇക്ക പറഞ്ഞു. ജീവിത പ്രാരാബ്ധം കൊണ്ട് വിവാഹത്തിന് വളരെ മുന്‍പുതന്നെ നഴ്സായി ഗള്‍ഫില്‍ വന്ന സുന്ദരിയായ അവളെ തെറ്റിദ്ധരിച്ചു വെറുതെ ആളുകള്‍ ഓരോന്ന്‍ പറയണതാണ് എന്ന്. ദിവസങ്ങള്‍ പിന്നെയും കടന്നുപോയ്കൊണ്ടിരുന്നു. ഇതിനിടക്ക് പേര്പറഞ്ഞും,അല്ലാതെയും എനിക്ക് നിരവധി ഫോണ്‍ കോളുകള്‍ വന്നുകൊണ്ടിരുന്നു. ഇക്കയും സീനയുമായി നല്ല ബന്ധമാല്ലാന്നു പറഞ്ഞു. എനിക്കും ചില സംശയങ്ങള്‍ തോന്നിത്തുടങ്ങി. പതിവായുള്ള വൈകിവരല്‍, രാത്രികാലങ്ങളില്‍ വരുന്ന ഫോണ്‍കാളുകള്‍, ഉറക്കത്തില്‍നിന്നു എഴുന്നേറ്റ്‌ റൂമിനു പുറത്ത്പോയുള്ള അടക്കിപിടിച്ച സംസാരങ്ങള്‍.ചോദിക്കാതിരിക്കാന്‍ എനിക്കായില്ല. സൗമ്യമായി സംസാരിച്ചിരുന്ന ആള്‍ എനിക്ക് സംശയരോഗമാണ് എന്നുപറഞ്ഞു പൊട്ടിത്തെറിക്കാന്‍ തുടങ്ങി....
                                              
                                      ഒരു രാത്രി എന്തോ സ്വപ്നം കണ്ട്‌ ഞെട്ടിയുണര്‍ന്ന ഞാന്‍ ശരിക്കും ഞെട്ടിപോയത്‌ അപ്പോഴാണ്. എന്റെ അടുത്ത് ഉറങ്ങികിടന്നിരുന്ന അഷ്‌റഫ്‌ ഇക്കയെ കാണാനില്ല. എന്ത് ചെയ്യണം എന്നറിയാതെനിന്ന എന്നെ ഭയപ്പെടുത്തികൊണ്ട് ഫോണ്‍ബെല്ലടിച്ചു. വിറയാര്‍ന്ന കൈകള്‍കൊണ്ട് ഞാനെടുത്ത ഫോണിന്റെ അങ്ങേത്തലക്കല്‍ നിന്ന് ആരോ പറയുന്നുണ്ടായിരുന്നു. നിങ്ങളുടെ സമ്മതത്തോടെയാണോ ഭര്‍ത്താവും മക്കളും നാട്ടില്‍ പോയിരിക്കുന്ന സീനയുടെ വീട്ടില്‍ എന്നും അര്‍ദ്ധരാത്രി നിങ്ങളുടെ ഭര്‍ത്താവു വന്നുപോകുന്നത്? ഞങ്ങള്‍ ഫാമിലിയായി താമസിക്കുന്നിടത്ത് ഇത് വച്ച്പൊറുപ്പിക്കാന്‍ കഴിയില്ല. ഞങ്ങള്‍ പോലീസിനെ വിളിക്കാന്‍ പോകയാണ്. ഒരുനിമിഷം തലക്കുള്ളിലൂടെ ഒരഗ്നിഗോളം കടന്നുപോയപോലെ തോന്നി. ഫോണ്‍ വലിച്ചെറിഞ്ഞു വീടുപൂട്ടി ആ വിജനതയിലേക്ക് ഇറങ്ങി സീനയുടെ വീട് ലക്ഷ്യമാക്കി ഓടുമ്പോള്‍ മരവിച്ച ശരീരത്തിനുള്ളിലെ വിറയാര്‍ന്ന ഹൃദയം ദൈവത്തോട് കേഴുന്നുണ്ടായിരുന്നു അവിടെ എന്റെ അഷ്‌റഫ്‌ഇക്ക ഉണ്ടാകരുതേയെന്ന്. സീനയുടെ വാതില്‍ക്കല്‍ ഒരുപറ്റംആളുകള്‍. പരിഹാസത്തോടെയും,സഹതാപതോടെയും നോക്കുന്ന കണ്ണുകളിലേക്ക് നോക്കാന്‍ കഴിയാതെ കുറ്റവാളിയെ പോലെ ഞാന്‍ നിന്നു....


നിര്‍ത്താതെയുള്ള മുട്ടലുകല്‍ക്കൊടുവില്‍ വാതില്‍ തുറന്ന സീന, ഈ രാത്രിയില്‍ നിന്റെ ഭര്‍ത്താവു എന്നെതിരഞ്ഞു വന്നെങ്കില്‍ അത് നിന്റെ കഴിവിലായ്മയാണ് എന്ന് എനിക്കുനേരെ ആക്രോശിച്ചുകൊണ്ട് അവള്‍ കയറിപോയി. മറ്റുള്ളവര്‍ക്കൊപ്പം ഇറങ്ങിവരുന്ന അഷ്‌റഫ്‌ ഇക്കയെ കണ്ട്‌ എന്തുചെയണമെന്നറിയാതെ സബ്ധയായി നിന്ന എന്റെ നേര്‍ക്ക്‌ തീഷ്ണമായ കണ്ണുകളോടെ നീയാണോ എന്നെ കണ്ടുപിടിക്കാന്‍ ഇവറ്റകളെയും കൂട്ടി വന്നത് എന്നുപറഞ്ഞുകൊണ്ട് എന്റെ മുഖത്ത് ആഞ്ഞടിച്ചു. അടികൊണ്ടു വീണ എന്നെ ചവിട്ടിയും വലിചിഴച്ചും വീട്ടില്കൊണ്ടുവന്നു. പിന്നീടുള്ള ദിവസങ്ങള്‍ പീഡനങ്ങള്‍ മാത്രമായിരുന്നു. അതുവരെ ഞാന്‍ കാണാത്ത ഒരാളായി മാറി അഷ്‌റഫ്‌ ഇക്ക. അവളെ കൂടാതെ ജീവിക്കാന്‍ പറ്റില്ലെന്ന് എന്നോട് തുറന്നുപറഞ്ഞു. അറിയാവുന്നതുപോലെയൊക്കെ കരഞ്ഞും കലുപിടിച്ചും ആ ബന്ധതില്‍നിന്നു പിന്മാറാന്‍ ഞാന്‍ അപേക്ഷിച്ചു. പറ്റില്ലെന്ന് പറഞ്ഞപ്പോഴും എനിക്ക് ഒരു ഓഫര്‍ തന്നു അഷ്‌റഫ്‌ ഇക്ക . നിന്നെയും എനിക്കിഷ്ടമാണ് നീ എന്റെ ജീവിതത്തില്‍നിന്നു പോകണം എന്ന്‍ എനിക്കില്ല. റസീനയുടെ ഭര്‍ത്താവിനെ പോലെ ഒക്കെയും നീയും കണ്ടില്ലാ , കേട്ടില്ലാ എന്ന രീതിയില്‍ അനുവദിച്ചാല്‍ നിന്നെയും ,മക്കളെയും, നിന്റെ വീട്ടുകാരെയും ഒക്കെ ഒരുമാറ്റവുമില്ലാതെ തുടര്‍ന്നും നോക്കിക്കൊള്ളാമെന്ന്.

                                       ദിവസങ്ങള്‍ നീണ്ട മൌനം ഭജിച്ചുകൊണ്ട് ഒരുദിവസം അഷ്‌റഫ്‌ ഇക്ക എന്നോട് പറഞ്ഞു. നാളെ മുതല്‍ സീനയും ഭര്‍ത്താവും ഇവിടെ ഷെയറിങ്ങില്‍ താമസിക്കയാണ്. ആ തീരുമാനം എന്നെ തകര്‍ത്തുകളഞ്ഞു. ആരോടാ ഞാന്‍ എന്റെ സങ്കടം പറയേണ്ടത്? അഷ്‌റഫ്‌ഇക്കയുടെ ഔദാരിയത്തില്‍ ജീവിതം തള്ളിനീക്കുന്ന ഉമ്മയോടും, കൂടപ്പിറപ്പുകളോടുമോ ? ഈ അപമാനവുംപേറി ജീവിക്കുന്നതിലും ഭേദം മരണമാണെന്ന തിരിച്ചറിവിലും എന്റെ മരണത്തോടെ തീര്‍ത്തും അനാഥമായി പോകുന്ന രണ്ട്‌ കുരുന്നുകളുടെ നിഷ്കളങ്ക മുഖങ്ങള്‍ അതിനും തടസ്സമായി. ഒരുപാട് ആലോചനകള്‍ക്കൊടുവില്‍ ഞാന്‍ അഷ്‌റഫ്‌ ഇക്കയോട് പറഞ്ഞു എന്നെവേണ്ടാത്ത നിങ്ങള്‍ക്കൊപ്പം എന്റെ കുട്ടികളുടെ ഭാവിയോര്‍ത്ത്‌ മാത്രം ജീവിക്കാന്‍ ഞാന്‍ തയ്യാറാണ്. പക്ഷെ ഞാനും എന്റെ കുട്ടികളും താമസിക്കുന്ന ഈ വീട്ടില്‍ അവള്‍ വരാന്‍ പാടില്ല എന്ന് ഞാന്‍ തീര്‍ത്തുപറഞ്ഞു. അതിനു തയാറാകാന്‍ കഴിയാതെ അവസാനം അഷ്‌റഫ്‌ ഇക്ക തന്നെ ഒരുവഴി കണ്ടുപിടിച്ചു. ഇരുനൂറു കിലോമീറ്റര്‍ അപ്പുറമുള്ള സ്കൂളില്‍ മക്കളെ ചേര്‍ത്ത് അതിനടുത്ത്‌ തന്നെ ഒരുഫ്ലാറ്റ്‌ എടുത്തു ഞങ്ങളെ അങ്ങോട്ട്‌ മാറ്റിപാര്‍പ്പിച്ചു. മാസംതോറും അഷ്‌റഫ്‌ ഇക്ക മുടങ്ങാതെ വന്നു .ആവശ്യത്തിലധികം കാശും ഏല്‍പ്പിച്ചു അപരിചിതനെ പോലെ മടങ്ങും. നാട്ടില്‍ എനിക്കുകൈവന്ന സൗഭാഗ്യത്തില്‍ ഊറ്റം കൊണ്ട് എന്റെ ഉമ്മയും സഹോദരങ്ങളും ഒന്നും അറിയാതെ അഷ്‌റഫ്‌ ഇക്കയെ വാനോളം പുകഴ്ത്തി ഇന്നും ജീവിക്കുന്നു. ഈ മരുഭൂമിയില്‍ അനാഥരായി, എല്ലാമുണ്ടായിട്ടും ഒന്നുമില്ലാതെ ഞാനും എന്റെ കുട്ടികളും ജീവിക്കുന്നു. എന്നെങ്കിലും ആ ബന്ധം ഉപേക്ഷിച്ച് ഞങ്ങളിലേക്ക് അഷ്‌റഫ്‌ ഇക്ക വരുമെന്ന് പ്രതീക്ഷിച്ച് പ്രാര്‍ത്ഥനയോടെ ഞാനും മക്കളും ഇന്നും കാത്തിരിക്കുന്നു ഈ പ്രവാസ ജീവിതത്തിന്റെ വര്‍ണ്ണപൊലിമയില്‍ ചിതറിവീണ വളപ്പൊട്ടുകളായി..!!

            ----------------------------------------Razla Sahir-------------------------------------------------------

31 comments:

  1. ഇതു വെറും കഥ ആയി മാത്രം കണാന്‍ ആണ് എനിക്കിഷ്ടം കേട്ടോ ..കണ്ണീരോടെ..രസലാ ആശംസകള്‍ ..(നമ്മുടെ മുന്നില്‍ കാണുന്ന പല കുടുംബത്തിലെ അവസ്ഥകള്‍ ഇതാണ് ..അല്ലാഹു ലോക നാഥന്‍ എല്ലാവരെയും രക്ഷിക്കെട്ടെ ...

    ReplyDelete
    Replies
    1. ആമീന്‍ ....ആദ്യവായനക്ക് ഒരുപാടു നന്ദി ഇത്താ..

      Delete
  2. കഥയുടെ ആദ്യഭാഗം നന്നായിരുന്നു. രണ്ടാം ഭാഗം ട്രാജഡിയാക്കുവാന്‍ വേണ്ടി നടത്തിയഒരു ശ്രമം പോലെ തോന്നിച്ചു. മൊത്തത്തില്‍ വായനാസുഖമുണ്ട്. സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യവുമാണ്. ആ ഭര്‍ത്താവിനു നല്ല ബുദ്ധിതോന്നട്ടെ..ആ പെണ്‍കുട്ടിയുടെ ജീവിതത്തില്‍ വസന്തം തെളിയട്ടെ..

    ReplyDelete
    Replies
    1. എഴുതി തുടങ്ങിയ ഫീല്‍ ഉടനീളം കൊണ്ടുവരാന്‍ കഴിയാതെ പോയത് പോലെ എനിക്കും തോന്നി .വായനക്ക് നന്ദി ശ്രീ ...

      Delete
  3. കഥ നന്നായിരിക്കുന്നു. ‍ആശംസകള്‍

    ReplyDelete
  4. great work....... but ending happy aakkamaayirunnu

    ReplyDelete
  5. ഇത് ഇന്നലെ വായിച്ചിട്ട് ഒരു അഭിപ്രായവും എഴുതിയതാണല്ലോ
    എവിടെ എന്റെ അഭിപ്രായം?
    ഒരു സി ബി ഐ അന്വേഷണം തന്നെ ഞാന്‍ ആവശ്യപ്പെടുന്നു

    (അതോ ഇനി വല്ല ഓണ്‍ലൈന്‍ മാഗസിനിലും വായിച്ചതാണോ..??)

    ReplyDelete
    Replies
    1. അജിത്തേട്ടൻ ഫെസ് ബുക്കിൽ ഉണ്ടോ ? http://www.facebook.com/bhavinbhavi എന്റെ ഐഡി ആണിത് ..
      ഒരു റിക്വസ്റ്റ് അയക്കാമോ ?

      Delete
    2. അജിതേട്ടാ ഒന്നും പറയണ്ട അത് അന്ന് അറിയാതെ എഡിറ്റിംഗ് ന്റെ ഇടയ്ക്കു പോസ്റ്റ്‌ ആയതാ.പിന്നെ ആകെ കുലമയപ്പോ ആ പോസ്റ്റ്‌ ഡിലീറ്റ് ചെയ്യേണ്ടി വന്നു.സോറി സാരമില്ല ഇനി ഇത് മാറ്റില്ല സത്യം...തെറ്റ് കുറ്റങ്ങള്‍ വിളിച്ചു പഞ്ഞോ ഇനി ...:)

      Delete
  6. എന്താ പറയണ്ടേ ... പ്രാർത്ഥനകൾ മാത്രം .. ഫേസ് ബുക്കിൽ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിലെ ചേച്ചിയുടെ പോസ്റ്റ്‌ വഴി ആണ് ഇവിടെ എത്തിയത് ..
    ഈ പോസ്റ്റിന്റെ കഥയെ കുറിച്ചോ ... എഴുത്തിനെ കുറിച്ചോ പറയാൻ ഞാൻ ആളല്ല ,...
    ഇനിയും എഴുതുക ... എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും ...

    ReplyDelete
  7. കഥ നന്നായി തുടങ്ങി. ഇടക്കെപ്പോഴോ കഥയുടെ ആ ഒഴുക്ക് കൈമോശം വന്ന പോലെ എനിക്ക് തോന്നിട്ടോ... (ചിലപ്പോള്‍ എന്റെ വായനയുടെ കുഴപ്പമാകാം)

    ആശംസകള്‍...

    ReplyDelete
  8. ജീവിതമല്ലിത് കഥ... കഥ മാത്രം .. അങ്ങനെ കാണുന്നു ... അങ്ങനെയാവട്ടെ... ആശംസകള്‍...

    ReplyDelete
  9. ആദ്യമൊരു കമന്റ് ഇട്ടു , അതു കണ്ടില്ല
    രണ്ടാമത് , ഒരു കമന്റ് നേരത്തെ ഇട്ടിരുന്നല്ലൊ
    എന്നും പറഞ്ഞൊരു കമന്റിട്ടു , അതും കണ്ടില്ല ..
    ഇനി ഇതും കൂടി കണ്ടില്ലെങ്കില്‍ മിണ്ടൂല്ലാ ..:)
    "വേവ് പകര്‍ന്നൊരു കഥയോ .. നേരൊ എന്നറിയാത്ത
    ഈ അക്ഷരങ്ങള്‍ ഹൃദയത്തിലുണ്ട് , പണ്ടെപ്പൊഴോ
    ഒരാളില്‍ നിന്നും കേട്ട വാമൊഴിയുമായ് ബന്ധമുള്ള നേരിന്റെ മണമുണ്ടിതില്‍ ..!"

    ReplyDelete
  10. നന്മകൾ നേരുന്നു,...............

    കഥ കഥയാകട്ടെ

    ReplyDelete
  11. ചായക്കട നടത്തിയ ഉപ്പാനേ പെരുത്തിഷ്ടായി.....

    ReplyDelete
  12. വായനയില്‍ തുടക്കത്തില്‍ ഉണ്ടായ ഒരു സുഖം അവസാനിക്കുമ്പോള്‍ കിട്ടിയില്ല എന്നൊരഭിപ്രായം എനിക്കുമുണ്ട്.
    കഥകള്‍ എന്നും കഥകള്‍ മാത്രമായി തുടരട്ടെ ആശിക്കുന്നു.

    ReplyDelete
  13. നന്നായിരിക്കുന്നു റസ്ലാ..
    മൂന്നാമതൊരാൾ കഥ പറയുന്ന രീതിയിൽ നിന്നും മാറി കഥാപാത്രങ്ങളെ കൊണ്ട്‌ കഥപറയിപ്പിച്ചു നോക്കൂ..
    കഥക്കത്‌ കൂടുതൽ ജീവൻ നൽകും..
    ആശംസകൾ..!

    ReplyDelete
  14. ചില ഭാഗങ്ങളിലെ വാക്കുകളുടെ പ്രയോഗങ്ങൾ നന്നായിരിക്കുന്നു. സംഭാഷണങ്ങൾ ഒന്ന് കൂടി മെച്ചപ്പെടുത്താം. ആശംസകൾ..

    ReplyDelete
  15. പൂര്‍ണ്ണമായും ഒരു കഥയായി മാത്രം വായിക്കാന്‍ തോന്നുന്നില്ല,മറ്റാരുടെയോ അനുഭവങ്ങള്‍ കഥയാക്കി വേദനയോടെ പങ്കുവെച്ചു എന്ന തോന്നല്‍ വായനക്കാരില്‍ ഉണ്ടാകുന്നു, കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നുന്നു.ആശംസകള്‍.

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. വായിച്ചു തുടങ്ങിയപ്പോൾ മുതൽ പരിചിതമായ മുഖങ്ങൾ ആയിരുന്നു കതയിലുടനീളം.. യാധാർത്ത്യങ്ങൾ ആണു.. ആർകും സഭവിക്കാതിരിക്കാൻ ആഗ്രഹിക്കുന്ന യാധാർത്ത്യങ്ങൾ :-(

    ReplyDelete
  18. രസ്ലയുടെ രചനകളില്‍ ഏറ്റവും മുകച്ചത് ടച്ചിംഗ് കഥ അല്ല അനുഭവം ആശംസകള്‍

    ReplyDelete
  19. കഥയോ ജീവിതമോ .. അവതരണം കലക്കി തുടകത്തിലെ സാഹിത്യ ഭംഗി ഒടുക്കം കൈവിട്ടോ എന്നൊരു തോന്നൽ .വീണ്ടും എഴുതുക ആശംസകൾ .......http://smakoottaaymaa.blogspot.ae/

    ReplyDelete
  20. ഹൃദയ സ്പർശിയായ കഥ. ജീവിതത്തോട് ഒട്ടി നിൽക്കുന്നത്. രസ്ലയുടെ എഴുത്ത് വളരെ മികച്ചതാവുന്നു. പിന്നെ ആദ്യത്തെ ആ ഭാഷാഭംഗി അവസാനത്തോളം നില നിർത്താൻ കഴിയാതെ പോയ ധൃതിയോട് ചെറിയ കലിപ്പ് രേഖപ്പെടുത്തുന്നു.

    ReplyDelete
  21. നല്ലൊരു കഥ..ഭാവതീവ്രതയോടെ അവതരിപ്പിക്കാനുള്ള ശ്രമത്തില്‍ കഥയുടെ സൌന്ദര്യം ചോര്‍ന്നു പോയോന്നൊരു സംശയം. എങ്കിലും മനസ്സിന്റെ കോണില്‍ പേരറിയാത്ത അവള്‍ ഒരു വിങ്ങല്‍ ആവുന്നു,വായന കഴിയുമ്പോള്‍..സൌഭാഗ്യങ്ങളുടെ മണിമാളികകള്‍ക്കുള്ളിലും പെണ്ണിന് ഇങ്ങനെയെത്ര കണ്ണീര്‍ ജന്മങ്ങള്‍..നിസ്സഹായമായ ശബ്ദമില്ലാക്കരച്ചിലുകള്‍..

    ReplyDelete
  22. രാവിലെ തന്നെ വിഷമിപ്പിച്ചല്ലോ.. കഥ നന്നായി.. ഒന്നു കൂടി മനസ്സ്‌ വെച്ചിരുന്നേല്‍ കിടിലന്‍ എന്ന ലെവേലില്‍ പോയേനേ... ഭാവുകങ്ങങള്‍ :)

    ReplyDelete
  23. ഇത് ഗൾഫിലെ മാത്രം കാര്യമല്ല.. നാട്ടിലും എത്രയോ ജീവിതങ്ങൾ.. പക്ഷെ അന്യ ദേശത്ത് കടലിനിക്കരെ അതിന് അല്പം കാഠിന്യം കൂടുതലായിരിക്കും..

    എഴുത്ത് കുറച്ച്കൂടി മെച്ചപ്പെടുത്താമായിരുന്നു..!! ആശംസകൾ..!

    ReplyDelete
  24. കഥ നന്നായിട്ടുണ്ട്. ചില ഭാഗങ്ങളിൽ കൃ ത്രിമത്യം ഫീൽ ചെയ്തു. ഇത്തരം അനുഭവങ്ങൾ കാസറഗോഡ് ധാരാളമുണ്ട്. അഭിനന്ദനങ്ങൾ

    ReplyDelete